സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതിന് പിന്നാലെ ബിജെപിയുടെ അവസ്ഥ മാധ്യമങ്ങളോട് തുറന്നടിച്ച് മുതിർന്ന നേതാവ് പി പി മുകുന്ദൻ. ബത്തേരി കോഴക്കേസ്, കൊടകര കള്ളപ്പണ ഇടപാട്, ഇന്ധനവില വർധന എന്നിവയെല്ലാം പ്രവർത്തകരെ ബിജെപിയിൽനിന്ന് അകറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുവെന്നാണ് തനിക്ക് ജില്ലകളില്‍ നിന്ന് ലഭിച്ച കണക്കെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവർത്തകർ നിരാശരും നിസ്സംഗരുമായി മാറി. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് വന്നതുമുതൽ പ്രശ്‌നങ്ങൾ രൂക്ഷമായി. എന്തു കൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തില്‍ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയില്‍ അയച്ചതെന്നും പത്രങ്ങളോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചതെന്നും പി പി മുകുന്ദന്‍ വ്യക്തമാക്കി.