അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ദയനീയ തോല്‍വി ഏറ്റ് അര്‍ജന്റീന. അതിശക്തരുടെ മത്സരം എന്നാണ് ഇന്നലെ നടന്ന അര്‍ജന്റീന സ്പെയിന്‍ അന്താരാഷ്ട്ര സൗഹൃദ മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ മത്സരം അര്‍ജന്റീനക്ക് ദുരന്തമായി മാറി. ഒന്നിനെതിരെ ആറ് ഗോളുകള്‍ അടിച്ചാണ് സ്പെയിന്‍ കളിയില്‍ പൂര്‍ണ ആധിപത്യം നേടിയത്.
സൂപ്പര്‍ താരം മെസ്സി ഇല്ലാതെയാണ് അര്‍ജന്റീന ഇന്നലെ കളത്തിലിറങ്ങിയത്. ഈ അവസരം സ്പെയിന്‍ താരങ്ങള്‍ ശരിക്കും മുതലെടുത്തു. മത്സരത്തിന്റെ 12-ആം മിനിട്ടില്‍ ഡീഗോ കോസ്റ്റയാണ് ആദ്യ ഗോള്‍ നേടി സ്പെയിന്റെ വിജയത്തിന് വഴിയൊരുക്കിയത്. പിന്നീട് ഇസ്കോയുടെ ഹാട്രിക് ഗോളുകള്‍ അര്‍ജന്റീനയുടെ വിജയ പ്രതീക്ഷയ്ക്കിടയില്‍ വന്മതില്‍ തീര്‍ത്തു. തീയാഗോ അല്‍കാന്‍ട്ര, ലാഗോ ആസ്പാസ് എന്നിവര്‍കൂടി സ്പെയിനു വേണ്ടി ഗോൾ നേടിയതോടെ അര്‍ജന്റീനയൂടെ പതനം പൂര്‍ണ്ണമായി.