തിരുവനന്തപുരം: സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി കാണിച്ച് വി ജോയി എം എല്‍ എ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നൽകിയതിനെ തുടർന്നാണ് റവന്യൂ മന്ത്രിയുടെ ഈ നിര്‍ദ്ദേശം. റവന്യൂ വകുപ്പേറ്റെടുത്ത സര്‍ക്കാര്‍ ഭൂമി സ്വാകര്യ വ്യക്തിക്ക് പതിച്ചു നല്കിയ സബ് കലക്ടറുടെ ഉത്തരവ് റദ്ദാക്കാന്‍ കലക്ടര്‍ കെ വസുകിക്ക് റവന്യൂ മന്ത്രി നേരിട്ട് നിര്‍ദ്ദേശം നൽകുകയായിരുന്നു .
ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുകൂടിയായ അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജിക്കാണ് സബ്കളക്ടർ ഭൂമി പതിച്ചു നല്‍കിയത്.വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന് 27 സെന്റ് സ്ഥലമാണ് ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്. കേസില്‍ കക്ഷികളായ പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയാണ് ദിവ്യ എസ് അയ്യര്‍ ഭൂമി പതിച്ച് നല്‍കിയത്. 2017 ജൂലൈ ഒൻപതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത ഭൂമി ആണ് ഇത് . സ്വകാര്യവ്യക്തി വര്‍ഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
കൈവശം വെച്ചനുഭവിക്കുന്ന റീസര്‍വേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നല്‍കണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. സര്‍ക്കാര്‍ ഏറ്റെടുത്ത റീസര്‍വേ 227ല്‍ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു. എന്നാല്‍ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യര്‍ റീസര്‍വേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നല്കാന് ഉത്തരവിട്ടു. ഒപ്പം റീസര്‍വേ 227ല്‍പ്പെട്ട സര്‍ക്കാര്‍ പുറമ്ബോക്ക് ഏറ്റെടുത്ത താഹസില്‍ദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സര്‍ക്കാര്‍ പുറമ്പോക്കു ഇയാള്‍ക്ക് ലഭിക്കുകയായിരുന്നു.
2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് അതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അൻപതിനായിരം രൂപ പിഴയും ഈടാക്കാവുന്നതാണ് .