ചെന്നൈ: തടവില്‍ കഴിയുന്ന അണ്ണാഡിഎംകെ വിമതനേതാവ് വി.കെ.ശശികലയ്ക്ക് ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് പരോള്‍ അനുവദിച്ചു. ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാൻ 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച രാവിലെയോടെ ശശികല ജയില്‍മോചിതയാകുമെന്ന് റിപ്പോര്‍ട്ട്.
ചെന്നൈയിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍(76) അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു . കഴിഞ്ഞ ഒക്ടോബറില്‍ കരള്‍, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ച മുമ്പാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചത്. മാറ്റിവച്ച വൃക്കയും കരളും പ്രവര്‍ത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ വർധിച്ചതുമാണ് മരണത്തിനു കാരണം.