കോഴിക്കോട്: ഫറൂഖ് കോളെജിലെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയെ പരിഹസിച്ച അധ്യാപകന്റെ വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ രംഗത്ത്. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി. എബിവിപി മാര്‍ച്ചിനെതിരെ ക്യാമ്ബസിനകത്ത് നിന്നും പ്രതിക്ഷേതം ഉയർന്നു.
കോളെജിലെ അധ്യാപകനായ ജവഹര്‍ മുനവരാണ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണരീതിയെ പരിഹസിച്ച് സംസാരിച്ചത് . ജവഹര്‍ മുനവർ സംസാരിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചൂഴ്ന്നുവെച്ച വത്തക്ക പോലെയാണ് ക്യാമ്ബസില്‍ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം ധരിച്ച് നടക്കുന്നത് എന്നായിരുന്നു അധ്യാപകന്റെ പരാമര്‍ശം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കെഎസ്യു പ്രവര്‍ത്തകര്‍ കോളെജിന് മുന്നില്‍ സത്യാഗ്രഹസമരം തുടങ്ങി. പ്രതിഷേധവുമായി എബിവിപി പ്രവര്‍ത്തകര്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, കോളെജിനുള്ളില്‍ നിന്നും എബിവിപി മാര്‍ച്ചിനെതിരെ ഗോബാക്ക് വിളികളുമായി വിദ്യാര്‍ത്ഥികളെത്തി.
അതേസമയം, ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ മര്‍ദിച്ച അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.