ജയ്പുര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു കുറ്റകാകരന്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ച കേസിലാണ് വിധി. ജോധ്പൂരിലെ പ്രത്യേക കോടതിയുടേതാണ് വിധി.അനുയായികള്‍ അക്രമം അഴിച്ചുവിടുമെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് പൊലീസിന്റെ അപേക്ഷ പ്രകാരം പ്രത്യേക കോടതി ജയിലില്‍ വച്ചുതന്നെയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജോധ്പൂരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിവാദ സ്വാമിയുടെ പീഡനക്കേസില്‍ വിധിവരുന്നതോടെ അനുയായികള്‍ അക്രമത്തിലേക്ക് തിരിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തല്‍ ജോധ്പൂരില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഇതോടെയാണ് ആശാറാമിനെ തടവിലാക്കിയിരിക്കുന്ന ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചുതന്നെ വിചാരണക്കോടതി വിധി പ്രസ്താവിച്ചത്.ആശാറാം ബാപ്പുവിനോടൊപ്പം കൂട്ടുപ്രതികളായ രണ്ടുപേര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എല്ലാവരുടേയും ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ജോധ്പൂര്‍ നഗരത്തില്‍ 21ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ശക്തമാക്കി.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ ആശാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ പോലും വധഭീഷണി ഉയര്‍ന്നു. ആശാറാമിനെ സംരക്ഷിക്കാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെയാണ് വിധി വരുന്നത്. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ വേറെ കേസുകളുമുണ്ട്.ആശാറാം ബാപ്പുവിനോടൊപ്പം കൂട്ടുപ്രതികളായ രണ്ടുപേര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട് . എല്ലാവരുടേയും ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരില്‍ നിലവിലുള്ളത്. വിധി പറയുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീടിനും ജോധ്പൂരിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.