ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലില്‍ തളയ്ക്കാന്‍ പൊലീസ് നടത്തിയ കള്ളക്കളികള്‍ പുറത്താകുമ്ബോള്‍ വെട്ടിലാകുന്നത് സംസ്ഥാന സര്‍ക്കാരാണ്. എങ്ങനേയും സുരേന്ദ്രനെ കുടുക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാകുന്നത്. ബിജെപിയിലെ ചിലരുടെ സഹായത്തോടെയാണ് ഇത് നടന്നതെന്ന ആരോപണവും ശക്തമാണ്. സുരേന്ദ്രനെ ജയിലില്‍ അടച്ചിട്ടും പ്രതിഷേധങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം തയ്യാറാകാത്തത് ഇതുകൊണ്ടാണെന്നാണ് ഉയരുന്ന വാദം. ഇതോടെ പൊലീസും ബിജെപി സംസ്ഥാന നേതൃത്വവും സംശയ നിഴലിലാവുകയാണ്,
അതിനിടെ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കി. ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി നിലയ്ക്കലില്‍ പെലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം അനുവദിച്ചു. പമ്ബ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവുകള്‍ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്. അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ നല്‍കി. സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുംമ്ബാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്. ഇതില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ കേസ് നമ്ബരുകള്‍ രേഖപ്പെടുത്തിയതിലാണ് വലിയ പിഴവുണ്ടായത്.
കോടതിയെ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയേ ആയിരുന്നില്ല. ശോഭാ സുരേന്ദ്രന്‍ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിലാണെന്ന് തെറ്റ് ധരിച്ചാണ് റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയത്. മറ്റൊരു കേസ് ബിജെപിയുടെ സമരവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിലും സുരേന്ദ്രന്‍ അതിലും പ്രതി അല്ല. റിപ്പോര്‍ട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കേസുകളില്‍ 1198-2018 എന്ന കേസ് അസ്വാഭാവിക മരണത്തിന് എടുത്തതായിരുന്നു. 705-2015 എന്ന കേസ് മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ ഡ്രൈവര്‍ക്കെതിരായ കേസായിരുന്നു. 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ല. ഇതൊക്കെയാണ് പൊലീസിനെ വെട്ടിലാക്കുന്നത്.
ശബരിമലയില്‍ ദര്‍ശനത്തിനെന്ന് പറഞ്ഞ് ഇരുമുടി കെട്ടുമായെത്തുമ്ബോഴാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ സാഹചര്യത്തില്‍ ശശികല ടീച്ചറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മരക്കൂട്ടത്ത് പ്രതിഷേധ സമരം തന്നെ നടത്തിയ ശശികലയെ പൊലീസ് റിമാന്‍ഡ് ചെയ്തില്ല. ജാമ്യം ഉള്ള വകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചു. എന്നാല്‍ സുരേന്ദ്രനെതിരെ ജാമ്യമില്ലാ കേസുകള്‍ ചുമത്തി. ശബരിമലയില്‍ രണ്ട് മാസത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാമ്യ വ്യവസ്ഥയും എത്തിച്ചു. ഇത് വിവാദമായതിന് പിന്നാലെയാണ് കണ്ണൂരിലെ വാറണ്ടിന്റെ പേരിലെ നടപടി എത്തിയത്. ശബരിമല അറസ്റ്റില്‍ ജാമ്യം കിട്ടിയെങ്കിലും കണ്ണൂരിലെ വാറണ്ട് ഉയര്‍ത്തി അകത്തു തന്നെ കിടത്തി. ഇതിന് പിന്നാലെയാണ് കള്ളക്കേസുകളുടെ വിവരങ്ങള്‍ പുറത്തായത്.
തെറ്റായ കേസുകള്‍ സുരേന്ദ്രനെതിരെ വരാനുള്ള കാരണം കേസ് നമ്ബരും വര്‍ഷവും കേട്ടെഴുതിയതിലെ പിഴവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ശബരിമല ചിത്തിര ആട്ട വിശേഷത്തിന് ദര്‍ശനത്തിനെത്തിയ അന്‍പത്തിരണ്ടുകാരിയെ തടഞ്ഞെന്ന കേസില്‍ കെ. സുരേന്ദ്രനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. കൊട്ടാരക്കര ജയിലില്‍ കഴിയുന്ന സുരേന്ദ്രനെ ഇന്നലെ രാവിലെ കോടതിയില്‍ എത്തിച്ചിരുന്നു. സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ലെങ്കിലും കോടതി സുപ്രണ്ടിന്റെ സാന്നിധ്യത്തില്‍ അര മണിക്കൂര്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജാമ്യത്തിനായും ചികില്‍സയ്ക്കായും സുരേന്ദ്രന്‍ അപേക്ഷ നല്‍കി. ഇത്ര ദിവസമായിട്ടും ഭാര്യയോടു സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെന്നും സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കെ.സുരേന്ദ്രനെ നാളെ രാവിലെ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഫേസ്‌ബുക് പോസ്റ്റിലൂടെ ഡിവൈഎസ്‌പിമാരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ 26ന് കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാനുള്ള വാറന്റ് പ്രകാരമാണിത്. ചിത്തിര ആട്ട കേസില്‍ ജാമ്യം കിട്ടിയാലും സുരേന്ദ്രന് അതുകൊണ്ട് തന്നെ ജയിലില്‍ കിടക്കേണ്ടിവരുമെന്നാണ് സൂചന.