റെഡ് എഫ്‌എമ്മില്‍ ജോക്കി ആയിരുന്ന രാജേഷ് എന്ന യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ഞെട്ടൽ മാറിയിട്ടില്ല , കൊലപാതക കാരണം വ്യക്തമായി പുറത്തുവിട്ടിരിക്കുകയാണ് പോലീസ് . രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ഓച്ചിറ സ്‌കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിന്‍ ജലാല്‍ ആണെന്ന് പൊലീസ് വ്യക്തമാക്കിയതോടെ അന്വേഷണം അടുത്ത തലത്തില്‍ എത്തുകയാണ്. രാജേഷിന്റെ സുഹൃത്തായ നര്‍ത്തകിയുടെ ഭര്‍ത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണു സാലിഹ്. സുഹൃത്തുക്കള്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെടുന്നത് അലിഭായി എന്നാണ്. കൊലപാതകം നടന്ന് ഒരു ആഴ്ചയ്ക്കു ശേഷമാണു പൊലീസ് ഇയാളുടെ പേര് പുറത്തു വിടുന്നത്.
സംഭവം ഇങ്ങനെ :-
സാലിഹിനും സംഘത്തിനും ക്വട്ടേഷന്‍ കൊടുത്തതു ഖത്തറില്‍ രാജേഷിന് അടുപ്പമുണ്ടായിരുന്ന നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവായ വ്യവസായി ഓച്ചിറ നായമ്ബരത്തു വീട്ടില്‍ സത്താര്‍ ആണെന്നു പൊലീസ് ഉറപ്പിച്ചു. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. നാട്ടിലെ ജിംനേഷ്യത്തില്‍ ട്രെയിനറായിരുന്നു സാലിഹ്. ഈ പരിചയം വച്ച് നാലു വര്‍ഷം മുമ്ബാണു ഖത്തറില്‍ സത്താറിന്റെ ജിംനേഷ്യത്തില്‍ ജോലിക്ക് എത്തിയത്. നാട്ടുകാരന്‍ എന്നതിനേക്കാള്‍ ജേഷ്ഠ തുല്ല്യനായായിരുന്നു സാലിഹ് സത്താറിനെ കണ്ടിരുന്നത്.
ഗള്‍ഫില്‍ നര്‍ത്തകി ആയിരുന്നു സത്താറിന്റെ പത്‌നി. ഇരുവരും പ്രേമിച്ചാണ് വിവാഹം ചെയതത്. എന്നാല്‍ ഇടയ്ക്ക് മറ്റൊരു പ്രണയം കടന്നുവന്നത് ഈ കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചു. ഓച്ചിറ നായരമ്ബലത്ത് വീട്ടില്‍ സത്താര്‍ ആണ് ക്വ്‌ട്ടേഷന്‍ കൊടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സത്താറിന്റെ പത്‌നിയായ നര്‍ത്തകിയുമായി ബന്ധം പുലര്‍ത്തുകയും അത് തീവ്രമായി വളരുകയും ചെയ്തതോടെയാണ് ക്വട്ടേഷനിലേക്ക് എത്തുന്നതെന്നും പൊലീസ് പറയുന്നു. സത്താറിന്റെ ബിസിനസിനെ വരെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയം വളര്‍ന്നതോടെയാണ് പ്രതികാരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
സത്താറിന്റെ കുടുംബ ജീവിതം തകര്‍ത്തില്‍ സാലിഹിനും സുഹൃത്തുക്കള്‍ക്കും രാജേഷിനോടു ദേഷ്യമുണ്ടായിരുന്നു. സത്താര്‍ രാജേഷിനെ കൊലപ്പെടുത്താല്‍ തീരുമാനിച്ചതോടെ ഇതിനായി സാലിഹിനെ കൂട്ടു പിടിക്കുകയായിരുന്നു. സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരെ കൂടി സംഘത്തില്‍ കൂട്ടി. കായംകുളം സ്വദേശികളായ ഇവര്‍ നാട്ടില്‍ തന്നെ ഒളിവിലാണ് എന്നാണു പൊലീസ് നിഗമനം. അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടില്‍ എത്തിയ ശേഷം മുങ്ങുകയായിരുന്നു.
സാലിഹ് ഇതിനോടകം ഖത്തറില്‍ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്ന സാലിഹും സത്താറും. ഗള്‍ഫില്‍ എത്തിയതിനു ശേഷമായിരുന്നു ഇവരുടെ ജീവിതം പച്ചപിടിച്ചത്. സത്താര്‍ 15 വര്‍ഷം മുമ്ബ് ഡ്രൈവര്‍ വിസയിലാണു ഗള്‍ഫില്‍ ജോലിക്ക് എത്തിയത്. അവിടെ ജോലി ചെയ്യുന്നതിനിടയില്‍ നൃത്താദ്ധ്യപികയായ ആലപ്പുഴ തുമ്ബോളി സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയുമായി അടുപ്പത്തിലായി. ശേഷം വിവാഹം കഴിച്ചു.
തുടര്‍ന്ന് ഇരുവരുടെയും വരുമാനം കൊണ്ടു നാട്ടില്‍ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങി. ഗള്‍ഫില്‍ ജിംനേഷ്യം ഉള്‍പ്പെടെ ബിസ്സിനസ് ശൃംങ്കല വ്യാപിപ്പിച്ചു. ഇതിനിടയിലാണു റേഡിയോ ജോക്കിയായ രാജേഷുമായി യുവതി അടുപ്പത്തിലായത്. ഇത് ഇവരുടെ കുടുംബത്തില്‍ ഉലച്ചിലുണ്ടാക്കി. രാജേഷിനോടുള്ള ഭാര്യയുടെ അമിത അടുപ്പവും സൗഹൃദവും പലതവണ സത്താര്‍ വിലക്കി. എങ്കിലും യുവതി പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇതേ ചൊല്ലി വീട്ടില്‍ കലഹം പതിവായപ്പോള്‍ യുവതി സത്താറുമായി ബന്ധം പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജേഷിനെ സത്താര്‍ ഗള്‍ഫില്‍ വച്ച് ഭീഷണിപ്പെടുത്തി.
ഇതേ തുടര്‍ന്നു രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു രാജേഷ് ഖത്തറില്‍ നിന്നു നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി ബന്ധം തുടരുന്നതിലുള്ള പകയാണു സത്താറിനെ ഇത്തരത്തില്‍ ഒരു ക്വട്ടേഷനു പ്രേരിപ്പിച്ചത്. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഖത്തര്‍ പൊലീസിനു കൈമാറി. ഇവരെ നാട്ടില്‍ എത്തിപ്പിക്കാന്‍ ഡി ജി പി തലത്തില്‍ ശ്രമം തുടങ്ങിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളില്‍ എത്തി കുടുംബാഗങ്ങളെ ഫോട്ടോ കാണിച്ചു തിരിച്ചറിഞ്ഞു.
മടവൂര്‍ ജംഗ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാര്‍ഡിങ് സ്റ്റുഡിയേയില്‍ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. കാറില്‍ മുഖംമറച്ചെത്തിയ നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍ ഒരാള്‍ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൊലയാളികള്‍ സഞ്ചരിച്ച കാര്‍ വാടകയ്‌ക്കെടുത്തതു കായംകുളം സ്വദേശിയാണെന്ന നിര്‍ണായക മൊഴിയാണ് പൊലീസിനു ലഭിച്ചത്. കാര്‍ വാടകയ്ക്കു നല്‍കിയവരാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്. കാര്‍ കായംകുളത്തു വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനിടെ, കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്നു വിദേശത്തുള്ള യുവതി പൊലീസിനോടു സമ്മതിച്ചു. കൊല്ലപ്പെട്ട സമയത്തു വിദേശത്തുള്ള ഈ യുവതിയുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നെന്നു കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ മൂന്നുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരാണു കൊലയാളി സംഘത്തിനെക്കുറിച്ചു സൂചന നല്‍കിയത്. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തായിരുന്നു.
ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലിയില്‍ തുടരവേ അവിടെ വച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയും നൃത്താദ്ധ്യാപികയുമായ യുവതിയാണ് രാജേഷിന് ചെന്നൈയിലെ സ്‌കൂളില്‍ ജോലി തരപ്പെടുത്തി നല്‍കിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇതറിഞ്ഞ യുവതിയുടെ ഭര്‍ത്താവായ ഖത്തറിലെ വ്യവസായി നല്‍കിയ ക്വട്ടേഷനാണെന്നാണ് പൊലീസിന്റെ നിഗമനം. രാജേഷിനെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ യുവതിയുമായി പൊലീസ് ഫോണില്‍ സംസാരിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും അറിയിച്ചു. ക്വട്ടേഷന്‍ കൊടുത്തുവെന്ന് കരുതുന്ന വ്യവസായിയെ ചോദ്യം ചെയ്താല്‍ മാത്രമേ കേസ് മുന്നോട്ട് പോകൂവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതിന് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും.
മെട്രാസ്് എന്ന സ്റ്റുഡിയോ വീട്ടിനടുത്ത് രാജേഷ് നടത്തിയിലുന്നു. ഖത്തറിലെ യുവതിയുടെ പേരുമായി ഏറെ സാമ്യം ഈ പേരിനുണ്ട്. യുവതിയുടെ പേരിലെ രണ്ടക്ഷരവും തന്റെ പേരിലെ സൂചനകളുമാണ് മെട്രാസ്് എന്ന പേരില്‍ രാജേഷ് നിറച്ചത്. ഇത് യുവതിയുടെ ഭര്‍ത്താവിനെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സ്റ്റുഡിയോയ്ക്കുള്ളിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ സ്റ്റുഡിയോയില്‍ ഇരുന്നായിരുന്നു രാത്രികാലങ്ങളില്‍ ഖത്തറിലുള്ള യുവതിയുമായി രാജേഷ് ഫോണില്‍ സംസാരിച്ചിരുന്നത്. ഇത് മനസ്സിലാക്കിയാണ് രാത്രിയില്‍ സ്റ്റുഡിയോയില്‍ രാജേഷ് ഉള്ളതായി വ്യവസായി തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ പ്രാദേശിക വാസികളില്‍ നിന്നും രാജേഷിന്റെ നീക്കങ്ങളില്‍ ഖത്തറിലെ വ്യവസായിക്ക് സൂചനകള്‍ ലഭിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു.
ചുവപ്പ് കാറിലെത്തിയ നാലംഗ സംഘമാണു വെട്ടിയതെന്നു രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടന്‍ മൊഴി നല്‍കിയിരുന്നു. ഇത്തരത്തില്‍ ചുവപ്പുനിറമുള്ള കാര്‍ രാജേഷ് കൊല്ലപ്പെടുന്നതിനു മുന്‍പു മടവൂരിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിരുന്നു കാറിന്റെ നമ്ബര്‍ വ്യക്തമല്ല. ഈ പ്രദേശത്തിനു സമീപത്തുള്ള മറ്റു സിസിടിവികളും പരിശോധിച്ചതോടെ കാര്‍ കൊല്ലം ഭാഗത്തേക്കു കടന്നതായും തെളിവു ലഭിച്ചു. ഈ അന്വേഷണമാണ് കാര്‍ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. രാജേഷുമായുള്ള അടുപ്പം യുവതിയുടെ കുടുംബത്തില്‍ ദാമ്ബത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും സൂചനയുണ്ട്. ഇതേചൊല്ലി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് വന്നെങ്കിലും ഫോണിലൂടെയും വാട്ട്‌സ് ആപ് വഴിയും യുവതിയുമായി സൗഹൃദം തുടര്‍ന്നു.
സാമ്ബത്തികമായി സഹായിച്ചിട്ടുള്ള യുവതി, രാജേഷിനെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചെന്നൈയില്‍ ജോലി തരപ്പെടുത്തി നല്‍കിയതെന്നും പറയപ്പെടുന്നു. യുവതിയുടെ സുഹൃത്ത് മുഖാന്തിരം സംഗീത അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല നടന്നത്. ഭര്‍ത്താവില്‍ നിന്ന് രാജേഷിന് വധഭീഷണിയുണ്ടെന്ന് മുന്‍കൂട്ടി മനസിലാക്കിയാകാം യുവതി ഇയാളെ ചെന്നൈയിലേക്ക് മാറ്റാന്‍ ശ്രമിച്ചതെന്നും സംശയിക്കുന്നുണ്ട്. രാജേഷിന് മറ്റാരുമായും ശത്രുതയില്ലാതിരിക്കെ ഈ വഴിക്കുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്.
അപ്പുണ്ണിയും രാജ്യം വിട്ടതായി സംശയിച്ച് പൊലീസ്
ക്വട്ടേഷന്‍ സംഘാംഗം കായംകുളം സ്വദേശി അപ്പുണ്ണി രാജ്യം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ദേശത്തിനകം സ്വദേശി അപ്പുണ്ണി(27) ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു. കേസിലെ പ്രധാനപ്രതി ഓച്ചിറ സ്വദേശി അലിഭായിക്ക് വാഹനം ഏര്‍പ്പെടുത്തിക്കൊടുത്തത് അപ്പുണ്ണിയാണെന്നാണ് പൊലീസിന്റെ നിഗമനം. കായംകുളത്ത് രണ്ട് വധശ്രമം ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളിലും കുറത്തികാട് പൊലീസില്‍ ഒരുകേസിലും ഇയാള്‍ പ്രതിയാണ്. ജാമ്യമെടുത്ത് വിദേശത്തുപോയ ഇയാള്‍ മുന്‍ കേസുകളില്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. രഹസ്യമായി നാട്ടിലെത്തി രാജേഷിന്റെ കൊലപാതകത്തിനുശേഷം വീണ്ടും വിദേശത്തേക്ക് കടന്നു എന്നാണ് പൊലീസ് വാദം.
തിരുവനന്തപുരം എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. നാലുദിവസം മുമ്ബ് അന്വേഷണസംഘം അപ്പുണ്ണിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഈ സമയം ഇയാളുടെ അമ്മയും അനുജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ അന്വേഷണസംഘം ചോദ്യംചെയ്തു. അപ്പുണ്ണി വീട്ടില്‍ വന്നിട്ടില്ലെന്നാണ് വീട്ടുകാര്‍ പൊലീസിന് നല്‍കിയ മൊഴി.
ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍സംഘം സഞ്ചരിച്ചത് കായംകുളം സ്വദേശിയുടെ കാറിലാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് കാറുടമ മുഹിയിദ്ദീന്‍ പള്ളിക്ക് സമീപമുള്ള യുവാവിനെ മൂന്നുദിവസം മുമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയുധങ്ങളും ഇവിടെ നിന്ന് ദൗത്യത്തിനായി കൂട്ടുചേര്‍ത്തവരേയും ഉപേക്ഷിച്ചാണ് അപ്പുണ്ണിയും സാലിഹും രാജ്യം വിട്ടത്. സാലിഹ് കാഠ്മണ്ഡു വഴി രാജ്യം വിട്ടെന്നാണ് പൊലീസ് കണ്ടെ്ത്തിയത്. അപ്പുണ്ണിയെ പറ്റി അന്വേഷണം തുടരുന്നു.
മുതുകുളം സ്വദേശിയായ വിദേശമലയാളികള്‍ ക്വട്ടേഷനായി കാര്‍ വാടകയ്ക്കെടുത്തു എന്നാണ് വിവരം. പിന്നീട് അവരുടെ നിര്‍ദേശപ്രകാരം കായംകുളത്തുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ കയ്യില്‍ വാഹനം എത്തി. ഇതുസംബന്ധിച്ച് നടന്ന അന്വേഷണമാണ് പൊലീസിനെ അപ്പുണ്ണിയില്‍ എത്തിക്കുന്നതും തുടര്‍ വിവരങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നതും. രാജേഷിന്റെ കൊലപാതകത്തിനുശേഷം കാര്‍ അടൂര്‍ഭാഗത്ത് ഉപേക്ഷിച്ചനിലയില്‍ പൊലീസ് കണ്ടെടുത്തിരുന്നു.