ജസ്നയെവിടെ പോയി ; കുറെ ദിവസമായിട്ടുള്ള ഒരു ഉത്തരം കിട്ടാത്ത ചോദ്യമാണത് കാഞ്ഞിരപ്പിള്ളി എസ് ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് 66 ദിവസം പിന്നിട്ടു. പൊലീസ് നടത്തി അന്വേഷണത്തില്‍ ഇതുവരെ ജസ്നയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ജസ്നയെ കാണാതായ മാര്‍ച്ച് 22ന് എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും ജസ്നയുടെ പിതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ നാലാം ദിവസം മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം വഴിമുട്ടിയതോടെ പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ 47ാം ദിവസമാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്ച കെട്ടുകഥകള്‍ക്ക് പിന്നാലെ ബംഗ്ലൂരുവില്‍ അലഞ്ഞതല്ലാതെ ഫലമുണ്ടായില്ല.
ഇതോടെയാണ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘം വേണമെന്ന് ആവശ്യം കുടുംബം ഉന്നയിക്കുന്നത്.
ഇതോടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഇനി കേസന്വേഷിക്കുക.
ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി റ്റി.നാരായണന് ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈ എസ് പി ആര്.ചന്ദ്രശേഖരപിള്ള ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ താഴെ പറയുന്നവര്‍ അംഗങ്ങളാണ്.
ഇമാനുവല്‍ പോള്‍ ( ഡിവൈ എസ് പി , കാഞ്ഞിരപ്പള്ളി), എന്‍ സി രാജ്മോഹന്‍ ( ഡിവൈ എസ് പി, കട്ടപ്പന), സാബു കെ എസ് (ഡിവൈ എസ് പി, ഒ സി ഡബ്ല്യു- ക സബ്ബ് യൂണിറ്റ് പത്തനംതിട്ട ) ലാല്‍ജി (എ സി പി , കൊച്ചി സിറ്റി) എം എസ് സന്തോഷ് ( എ സി പി , ക്രൈം ഡിറ്റാച്ച്മെന്റ്, തിരുവനന്തപുരം സിറ്റി) സേവ്യര്‍ സെബാസ്റ്റ്യന്‍( ഡിവൈ എസ് പി, സി ബി സി ഐ ഡി. എച്ച് എച്ച് ഡബ്ല്യൂ കക, സബ്ബ് യൂണിറ്റ് കോട്ടയം) എം ഐ ഷാജി ( സി ഐ പെരിനാട്) റ്റി രാജപ്പന് ( സി ഐ തിരുവല്ല) അനന്തലാല്‍ ( സി ഐ , സെന്‍ട്രല്‍, കൊച്ചി സിറ്റി), സുനില്‍ കുമാര്‍ ഹ( സി ഐ എരുമേലി) ബാബു ഡേവിസ് ( ഡി ഐ, സി ബി സി ഐ ഡി , എച്ച് എച്ച് ഡബ്ല്യൂ 2 സബ്ബ് യൂണിറ്റ് എറണാകുളം) പ്രദീപ് കുമാര്‍ (ഡി ഐ, സി ബി സി ഐ ഡി , എച്ച് എച്ച് ഡബ്യൂ 2 സബ്ബ് യൂണിറ്റ്, കോട്ടയം ) സി ദിനേശ് കുമാര്‍ ( എസ് ഐ വെച്ചൂച്ചിറ).
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജെസ്നയെ 2018 മാര്‍ച്ച് 21 മുതല്‍ വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്നും കാണാതായതായി ലഭിച്ച പരാതിയെത്തുടര്‍ന്ന് വെച്ചൂച്ചിറ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. ഇതുസംബന്ധിച്ച് വെച്ചൂച്ചിറ എസ് ഐ യുടേയും തുടര്‍ന്ന് പെരുനാട് സി ഐ യുടേയും നേതൃത്വത്തിലാണ് തുടക്കത്തില്‍ അന്വേഷണം നടത്തിയത്. കേരളത്തിന് അകത്തും പുറത്തും പത്ര പരസ്യം ഉള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് 2018 മെയ് മൂന്നിന് തിരുവല്ല ഡിവൈ എസ് പി അന്വേഷണ ഉദ്യോഗസ്ഥനായി സൈബര്‍ വിദഗ്ധരേയും വനിതാ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഇന്‍സ്പെക്ടര്‍മാരേയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം പത്തനംതിട്ട എസ് പി രൂപവത്കരിക്കുകയും ജെസ്നയെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണസംഘമാണ് ഇപ്പോള്‍ വിപുലീകരിച്ചത്.
ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തുമെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്ബി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.
മുക്കൂട്ടുതറ സന്തോഷ് കവലയിലുള്ള വീട്ടില്‍ നിന്നും ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലെത്തി അവിടെ നിന്നും സ്വകാര്യ ബസില്‍ കയറി എരുമേലി വരെ എത്തിയത് കണ്ടവരുണ്ട്. അവിടെ നിന്നും കുട്ടി എവിടേയ്ക്ക് പോയതെന്ന് യാതൊരു അറിവുമില്ല. എരുമേലി – മുണ്ടക്കയം പാതയില്‍ പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്കാണ് ജസ്ന പോയതെന്നാണ് ലഭിച്ച വിവരം. വീട്ടില്‍ നിന്നും ഇറങ്ങുമ്ബോള്‍ പിതാവ് ജെയിംസും, സഹോദരന് ജെയ്സും വീട്ടിലില്ലായിരുന്നു.
ജസ്നയെ തേടി അന്വേഷണം പലയിടത്ത് നടത്തി. ബാംഗ്ലൂരിലും മൈസൂരിലും അന്വേഷണ സംഘം എത്തി പരിശോധിച്ചിട്ടും കേസിന് യാതൊരു തുമ്ബുമുണ്ടായില്ല. കാണാതായ ദിവസം വൈകുന്നേരം മുതല്‍ ജസ്നയെ തിരിക്കി ഇറങ്ങിയതാണ് കുടുംബം. അന്നു തന്നെ എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ ഇത് വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ നല്‍കേണ്ട പരാതിയാണെന്ന് അറിയിച്ച് പൊലീസ് പരാതി തിരികെ നല്കി. പിന്നീട് വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജസ്നയെ കാണാതായി 66 ദിവസം പിന്നിട്ടപ്പോഴും ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ അവളെ കാത്തിരിക്കുകയാണ്. ജെസ്നയെ കാണാതായ നാള് മുതല്‍ എന്തെങ്കിലും വിവരം ലഭിച്ചുവോയെന്ന് അന്വേഷിക്കാത്തവര്‍ ഉണ്ടാകില്ല. പട്ടാപകല്‍ ഒരു പെണ്‍കുട്ടിയെ കാണാതായിട്ട് പൊലീസിന് ഒരു വിവരവും കണ്ടെത്താനാവത്തതില്‍ മാതാപിതാക്കളും ആശങ്കയിലാണ്.ആള് കൂട്ടത്തിനിടയില്‍ ജസ്ന ഉണ്ടോയെന്ന് തിരയുന്ന സുഹൃത്തുക്കളുമുണ്ട്. അവളെ കണ്ടെത്തുന്നതിനായി സുഹൃത്തുക്കളുടെയും സഹപാഠികളുടെയും കൂട്ടായ്മകളും സജീവമാണ്. സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൗനജാഥയും, കളക്റ്റ്രേറ്റു പടിക്കല്‍ നിരാഹാര സമരവുമൊക്കെ സംഘടിപ്പിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധ സമരവുമായി രംഗത്തുണ്ട്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
നാട്ടുകാരുടെ അടക്കം പറച്ചിലുകള്‍ക്കിടയില്‍ രണ്ടു ചോദ്യങ്ങള്‍ മാത്രമാണ് ബാക്കിയാകുന്നത്. അവള് ജീവിച്ചിരിപ്പുണ്ടെങ്കില്‍ എവിടെ, അവള് മരിച്ചെങ്കില്‍ എങ്ങനെ. ജെസ്ന മരിയയെ കാണാതായി രണ്ടു മാസത്തിനിടയില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അജ്ഞാത കോളിന്റെ ഉറവിടം തേടി പൊലീസ് ബാംഗളുരുവിലേയ്ക്ക് പോയി. എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കണ്ടത്താനായില്ല. പിന്നീട് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് മുണ്ടക്കയത്ത് ഒരുവീട്ടില്‍ പരിശോധന നടത്തിയിട്ടും യാതൊരു തുമ്ബും ലഭിച്ചില്ല. നിരവധി പേരേ പൊലീസ് ചോദ്യം ചെയ്തു. വേളാങ്കണ്ണി, തേനി എന്നിവിടങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും പൊലീസെത്തി പരിശോധിച്ചു.
ജെസ്നയുടേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ചിത്രം സാമ്യമുള്ള മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് ബംഗളുരുവില്‍ ജസ്നയെയും ഒരു ആണ് സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം പരന്നു. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ തിരിച്ചു മടങ്ങി. ജെസ്നയെ കണ്ടെത്തുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ അവാര്‍ഡ് പൊലീസ് പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലും കണ്ടതായി ഫോണ്‍ വിളികളില്‍ അന്വേഷണം നടത്തിയിട്ടും സംശയകരമായ യാതൊന്നും കണ്ടെത്താനായില്ല.
ഇതിനിടെ പീരുമേട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ കൊക്കയിലും പരിസരത്തും മുപ്പതു പൊലീസുകാര്‍ വനംവകുപ്പിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തി. എഡിജിപി സന്ധ്യ നേരിട്ട് അന്വേഷിച്ചിട്ടും പക്ഷെ തുമ്ബൊന്നും ലഭിച്ചില്ല. വീട്ടുകാരും നാട്ടുകാരും തങ്ങളാലാവുംവിധം കഴിയുന്നിടത്തെല്ലാം അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ഒരു മാസം പിന്നിട്ടതോടെ നാടും നാട്ടുകാരും സഹപാഠികളും പ്രക്ഷോഭത്തിന്റെ പാതയിറങ്ങി. കേരള ജനപക്ഷത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് നാട്ടുകാര്‍ തെരുവിലിറങ്ങി. മുണ്ടക്കയം-ഭരണിക്കാവ് ദേശീയപാത ഉപരോധിച്ചു. അന്വേഷണം ഉടന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം എങ്ങും മുഴങ്ങി. എസ് ഡി കോളേജിലെ സഹപാഠികളും വെറുതേയിരുന്നില്ല, അവരും പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും നടത്തി, മുഖ്യമന്ത്രിക്ക് നിവേദനവും നല്കി.
പക്ഷെ പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. അന്വേഷണം പിന്നെയും നീണ്ടു. കുടുംബാംഗങ്ങള്‍ പൊലീസിന് നല്കിയ നിര്‍ണായക വിവരങ്ങള്‍ അവഗണിച്ചുവെന്നും ജസ്നയുടെ സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഇതിനിടെ പരാതിയുമുയര്‍ന്നു.