തൊടുപുഴ : ( 24.03.2018) സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ടതോടെ ചക്കയുടെ വിപണന മൂല്യം വളരെ അധികം ഉയർന്നു. ചക്കയുടെ വിപണി മൂല്യം തിരിച്ചറിഞ്ഞ് ചക്കയില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ നേട്ടം കൊയ്തത് തമിഴ്‌നാടു പോലെയുള്ള അന്യസംസ്ഥാനങ്ങളാണ്.
ഇടുക്കി പോലെ ചക്ക വ്യാപകമായി വിളയുന്ന മേഖലകളില്‍ നിന്നും ഓരോ സീസണിലും ടണ്‍ കണക്കിനു ചക്കയാണ് തമിഴ്‌നാട്ടിലേക്കു ഒഴുകുന്നത്. ഇന്ത്യയില്‍ തമിഴ്‌നാടിനു പുറമെ കര്‍ണാടക, ആന്ധ്ര, തുടങ്ങി മഹാരാഷ്ട വരെ ഇപ്പോള്‍ വന്‍തോതില്‍ ചക്ക കൊണ്ടു പോകുന്നുണ്ട്. ഭക്ഷ്യവസ്തുവായതിനാല്‍ നികുതിയടക്കേണ്ടതുമില്ല.
കേരളത്തില്‍ ചക്ക മുല്യവര്‍ധിത ഉല്‍പന്നമാക്കി മാറ്റുന്നതിനുള്ള യൂണിറ്റുകളുടെ അഭാവവും ഇതിനായി മൂലധനം നിക്ഷേപിക്കുന്നതിനുള്ള മടിയുമാണ് സംസ്ഥാനത്തെ ചക്കയില്‍ നിന്നും അന്യ സംസ്ഥാനക്കാര്‍ ലാഭം കൊയ്യാന്‍ ആരംഭിച്ചത്. ചക്ക വിളയുന്ന കാലമായാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ തൊഴിലാളികളുമായെത്തി ക്യാമ്പടിച്ചാണ് ചക്ക പ്ലാവില്‍ നിന്നും തന്നെ വിലയ്ക്കു വാങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
തൊഴിലാളികളെ ഉപയോഗിച്ച് പ്ലാവില്‍ നിന്നും ചക്ക പറിച്ച് വാഹനങ്ങളില്‍ കയറ്റി കൊണ്ടു പോകുന്നു. പ്ലാവില്‍ നിന്നും ചക്ക ചതയാതെ കിട്ടാൻ കെട്ടിയിറക്കുകയാണ് ചെയ്യുന്നത്. വരിക്കച്ചക്കയാണെങ്കില്‍ അല്‍പം വില കൂടുതല്‍ ലഭിക്കും. കൂഴച്ചക്കയാണെങ്കില്‍ തുച്ഛമായ വിലയെ ലഭിക്കു. ചക്കയുമായി അതിര്‍ത്തി കടക്കുന്ന കച്ചവടക്കാരന് മറ്റു സംസ്‌ഥാനങ്ങളിൽ ലഭിക്കുന്നത് പൊന്നും വിലയാണ്. നല്ല പഴുത്ത വരിക്കച്ചക്കയ്ക്ക് മുന്‍കാലത്ത് 500 രൂപ വരെ വില ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 1000 രൂപയില്‍ കൂടുതല്‍ വില ലഭിക്കും. ഇനി അതിലും കൂടുതൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.