ഇനി കപ്പിനായി അടുത്തവർഷം കാത്തിരിക്കാം , കേരള ബ്ലാസ്റ്റേഴ്സിന്റെ ഒടുവിലെ പ്രതീക്ഷയും അസ്തമിച്ചു. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് നിലവിലെ ചാമ്ബ്യന്മാരായ കോല്‍ക്കത്തയെ കെട്ടുകെട്ടിച്ച് എഫ്സി ഗോവ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ഇതോടെ സീസണിലെ അവസാന മത്സരമായ ഗോവ-ജംഷഡ്പുര്‍ വിജയികള്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കും. ഈ മത്സരം സമനിലയായാലും കേരളത്തിനു പ്രതീക്ഷയില്ല. ഗോള്‍ ശരാശരിയില്‍ കേരളത്തെ പിന്തള്ളി ഗോവ സെമിയില്‍ പ്രവേശിക്കും.
ഗോവയുടെ വമ്ബന്‍ ജയത്തോടെ ബംഗളൂരു എഫ്സിയുമായുള്ള വ്യാഴാഴ്ചത്തെ ബ്ലാസ്റ്റേഴ്സിന്റെ അവസാന അങ്കം അപ്രസക്തമായി. ബംഗളൂരു ഒന്നാം സ്ഥാനക്കാരായി ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ചെന്നൈയ്ന്‍ എഫ്സിയും, പൂന സിറ്റി എഫ്സിയുമാണ് പ്ലേ ഓഫിന്റെ മറ്റ് അവകാശികള്‍.
ഇതിനകം തന്നെ പ്ലേ ഓഫില്‍നിന്നും പുറത്തുപോയ നിലവിലെ ചാമ്ബ്യന്മാര്‍ ആശ്വാസ ജയം തേടിയാണ് ഇറങ്ങിയതെങ്കിലും ഗോവയുടെ ആക്രമണ ഫുട്ബോളില്‍ അരിഞ്ഞുവാടിപ്പോകുകയായിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റില്‍ ആരംഭിച്ച ഗോളടി ഗോവ അവസാനിപ്പിച്ചത് 90ാം മിനിറ്റിലായിരുന്നു. ആദ്യ പകുതിയില്‍ മൂന്നു ഗോള്‍ നേടി നിലഭദ്രമാക്കിയ ഗോവ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി സ്വന്തമാക്കി. സീസണില്‍ ഇതുവരെ 39 ഗോളുകളാണ് ഗോവ എതിരാളികള്‍ക്കെതിരെ അടിച്ചുകൂട്ടിയിരിക്കുന്നത്.
സെര്‍ജിയോ ജസ്റ്റെ ആണ് ഗോവന്‍ കാര്‍ണിവലിന് തുടക്കമിട്ടത്. ഹൂഗോ കള്‍സ് എടുത്ത കോര്‍ണര്‍കിക്ക് തലകൊണ്ട് ചെത്തിവലയിലാക്കി സെര്‍ജിയോ ഗോവയ്ക്കു ലീഡ് നല്‍കി. പിന്നീട് മാനുവല്‍ ലാന്‍സറോട്ടെയുടെ ഊഴമായിരുന്നു. 15, 21 മിനിറ്റുകളില്‍ ലാന്‍സറോട്ടെ എടികെ വലചലിപ്പിച്ചു. ഏകപക്ഷീയമായ മൂന്നു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച ഗോവ ഗോളടി അവിടെയും നിര്‍ത്തിയില്ല.
ഫെറാന്‍ കൊറോമിനാസ് 64 ാം മിനിറ്റില്‍ നാലാം ഗോള്‍ നേടി. ബ്ലാസ്റ്റേഴ്സുവിട്ടു ഗോവയിലെത്തിയ മാര്‍ക് സിഫ്നിയോസിസ് 90 ാം മിനിറ്റില്‍ പട്ടിക പൂര്‍ത്തിയാക്കി. എടികെയുടെ ആശ്വാസ ഗോള്‍ ക്യാപ്റ്റന്‍ റോബി കീനിന്റെ ബൂട്ടില്‍നിന്നായിരുന്നു. കളി തീരാന്‍ മൂന്നു മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഗോള്‍.