കൊല്ലം: തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തിയ ശ്രദ്ധേയനായ ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരിന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. പത്ഭനാഭന്‍-സരസ്വതി ദമ്ബതികളുടെ മകനായി ജനിച്ച അജിത്ത് കൊല്ലത്ത് കാമ്ബിശ്ശേരി കരുണാകരന്‍ അധികാരിയായിട്ടുള്ള ക്ലബ്ബിലൂടെയാണ് കലാജീവിതത്തിന് തുടക്കം കുറിച്ചത്.ഇന്ന് തന്നെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും.
1984ല്‍ പി. പദ്മരാജന്‍ സംവിധാനം ചെയ്ത “പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയില്‍ ചെറിയ വേഷത്തിലായിരുന്നു തുടക്കം. തുടര്‍ന്ന് 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. . പിന്നീട് പദ്മരാജന്‍ ചിത്രങ്ങളില്‍ സ്ഥിര സാന്നിധ്യമായി . 1989 ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തില്‍ നായകനായും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളാണ്.
പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു. ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ “കൈരളി വിലാസം ലോഡ്ജ്’ അടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്, കൂടാതെ കോളിംഗ് ബെല്‍ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് .
പ്രമീളയാണ് ഭാര്യ. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.