ആലപ്പുഴ : അംഗീകാരമില്ലാത്തതിന്റെ പേരില്‍ ഈ അധ്യയനവര്‍ഷം ആറായിരത്തോളം ഇംഗ്ലീഷ്മീഡിയം സ്കൂളുകള്‍ക്ക് സംസ്ഥാനത്ത് നിർത്തലാക്കനുള്ള സുപ്രീംകോടതിയുടെ നിലപാട് നിര്‍ണായകം. സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത ഒമ്ബതിനാണ് പരിഗണിക്കുക .
കോടതിവിധി കാത്തിരിക്കുകയാണു സര്‍ക്കാരും അണ്‍ എയ്ഡഡ് മേഖലയും. പരീക്ഷാക്കാലം ആരംഭിക്കുകയും പുതിയ അധ്യയന വര്‍ഷത്തിനുളള ഒരുക്കം തുടങ്ങുകയും ചെയ്യേണ്ട ഘട്ടത്തില്‍ സ്കൂള്‍ മാനേജുമെന്റുകളും അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ആശയകുഴപ്പത്തിലാണ് . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഈമാസം 31ന് പൂട്ടണമെന്നു കാട്ടി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ കഴിഞ്ഞ ഡിസംബറില്‍ നോട്ടീസ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അയച്ചിരുന്നു.
കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സ്കൂളുകള്‍ പൂട്ടാൻ തീരുമാനിച്ചത് . സ്കൂളിന് അംഗീകാരമുണ്ടെങ്കില്‍ അറിയിക്കണമെന്നും അല്ലാത്തപക്ഷം 2017 -18 അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
കഴിഞ്ഞമാസം 20-ന് വീണ്ടും നോട്ടീസ് അയച്ചു . ഇതുകൊണ്ടാണ് സ്കൂള്‍ മാനേജുമെന്റുകളുടെ സംഘടനകള്‍ സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലെ പ്രധാന ആവശ്യം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നല്‍കിയ കണക്കുപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരാണ് സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് നോട്ടീസ് അയച്ചത് .