സംസ്ഥാനത്ത് ആര്‍.എസ്.എസ്, പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ മാസ്ഡ്രില്‍ നടത്തുന്നുണ്ടെന്നും അനധികൃതമായ ഇത്തരം പരിശീലനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു .
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ചില പ്രസക്ത ഭാഗങ്ങൾ :-
ചില ആരാധനാലയങ്ങളുടെ പരിസരങ്ങള്‍, സ്കൂള്‍ വളപ്പുകള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് നടത്തുന്ന ശാഖകളില്‍ ദണ്ഡ് ഉപയോഗിച്ച് പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആരാധനാലയങ്ങളിലെയടക്കം ആയുധ പരിശീലനം തടയുന്നതിന് ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തും. മാത്രമല്ല പൊലീസ് ആക്ടിലെ വകുപ്പുകള്‍ക്കനുസൃതമായി ആവശ്യമായ ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ആയുധപരിശീലനം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനെതിരെ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ആവശ്യമായ മുന്‍കരുതലും നിരീക്ഷണവും നടത്തുന്നുണ്ട്. സര്‍ക്കാര്‍ ശമ്ബളം പറ്റുന്ന ജീവനക്കാര്‍ ആയുധ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാല്‍ നിയമപ്രകാരം പരിശോധിച്ചു കര്‍ശന നടപടി സ്വീകരിക്കും.
കേരള പൊലീസ് ആക്ട് അനുസരിച്ച് അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയരക്ഷക്കടക്കം അഭ്യാസരീതികള്‍ ഉള്‍ക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ അതില്‍ പങ്കെടുക്കാനോ പാടില്ല. ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും അനുവദിക്കാനും പാടില്ല. ജില്ല മജിസ്ട്രേറ്റിന് മാസ്ഡ്രില്‍ നിരോധിക്കുന്നതിന് അധികാരമുണ്ട്. ഇൗ നിരോധനം നീട്ടാന്‍ സര്‍ക്കാറിനും അധികാരമുണ്ട്.ആരാധനാലയങ്ങള്‍ ഭക്തര്‍ക്ക് സ്വൈരമായി ആരാധന നടത്താനുള്ള ഇടങ്ങളാണ്. ഇതിനു വിഘാതമായ പ്രശ്നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ടാകുന്നുണ്ട്. അത്തരം നടപടികളെ കര്‍ശനമായി നിയന്ത്രിച്ച് ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കും. എയ്ഡഡ് സ്കൂളുകളില്‍ ഇത്തരം സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കെതിരും കുറ്റകരവുമാണ്. മതനിരപേക്ഷത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഇതിനെതിരായ നിലപാടുകളും പ്രവര്‍ത്തനങ്ങളുമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും.അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലെ ആയുധ പരിശീലനം സ്വകാര്യ വസ്തുവിന്‍മേലുള്ള ൈകയേറ്റമായാണ് പരിഗണിക്കുന്നത്. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും. പാലക്കാട്ട് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയ സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മതസംഘടനകളുടേതുള്‍പ്പെടെ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്ന രീതിയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഏകീകൃത നിലപാടാണ് വേണ്ടത് .