ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്. സ്വന്തം പേരിലും സഹോദരന്റെയും ഭാര്യയുടെയും അമ്മാവന്റെയും പേരിലും നീരവ് മോദി, പിഎന്‍ബിയുടെ മുംബൈ ഫോര്‍ട്ടിലെ വീര്‍ നരിമാന്‍ റോഡ് ബ്രാഡി ഹൗസിലെ ശാഖയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് 2011 മുതല്‍ ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗപ്പെടുത്തി മോദി വന്‍ വെട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്. ഇയാള്‍ക്ക് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ജനറല്‍ മാനേജരടക്കം പത്തോളം ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവരെ സസ്പെന്റ് ചെയ്തു.
വന്‍കിട ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന സംവിധാനമാണ് ബയേഴ്സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്). ഈ സംവിധാനം ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ നീരവ് മോദി പണം പിന്‍വലിച്ചതോടെ പണത്തിന്റെ ഉത്തരവാതിത്തം പിഎന്‍ബിക്ക് വന്നതാണ് തട്ടിപ്പിന്റെ അടിസ്ഥാനം. പണം പിന്‍വലിച്ച മോദി ജനുവരി ആദ്യം തന്നെ കുടുംബത്തോടൊപ്പം രാജ്യം വിട്ട് ബല്‍ജിയത്തിലേക്ക് കടക്കുകയായിരുന്നു.
നീരവ് മോദിയുടെ അടുത്ത ബന്ധുക്കളുള്ളത് ബല്‍ജിയത്തിലാണ്. ബല്‍ജിയത്തിലേക്ക് കുടിയേറിയ വജ്രവ്യാപാരികളുടെ കുടുംബത്തിലാണ് നീരവ് മോദി ജനിച്ചത്. പിന്നീട് ഇന്ത്യ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തുകയായിരുന്നു നീരവ്. 2017 ല്‍ ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടികയില്‍ 85 -ാംസ്ഥാനത്ത് ഫോബ്സ് മാഗസിന്‍ ഉള്‍പ്പെടുത്തിയിരുന്ന മോദിക്ക് 180 കോടി ഡോളറിന്റെ സമ്ബാദ്യമുണ്ടെന്നാണ് മാഗസിന്‍ പറഞ്ഞിരുന്നത്.
മദ്യവ്യാപാരി വിജയ് മല്യ നടത്തിയ വെട്ടിപ്പിനെ കവച്ചുവയ്ക്കുന്ന സാമ്ബത്തിക തട്ടിപ്പാണ് നീരവ് മോദി നടത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള 17 ബാങ്കുകളെ കബളിപ്പിച്ച് വിജയ് മല്യ നടത്തിയത് 9000 കോടിയുടെ തട്ടിപ്പാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലായിരുന്നു പ്രധാനമായും വായ്പ്പകള്‍ തരപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടണിലേക്ക് മുങ്ങിയ മല്യയെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ നിയമനടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുയാണ്. ഇതിനിടെയാണ് മല്യയുടെ വെട്ടിപ്പിനെ വെല്ലുന്ന മറ്റൊരു ബാങ്ക് വായ്പ്പാ വെട്ടിപ്പിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്.
അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11,346 കോടി രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന വജ്രവ്യവസായി നീരവ് മോദിയുടെ വസതിയില്‍ നിന്ന് ഇന്ന് ഐഡി ഉദ്യോഗസ്ഥര്‍ പരിശോധനയിൽ വജ്രവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു.
ഇതോടൊപ്പം നീരവിന്റെ 3.9 കോടി മൂല്യമുള്ള ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിക്കുകയും ചെയ്തു.
നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 17 ഇടങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്.
അതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നിരവ് മോദിയുടെ ചിത്രം പുറത്ത് വന്നത് , അതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. ദാവോസില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിനൊപ്പം നീരവ് ഉണ്ടായിരുന്നില്ല.
നീരവ് സ്വന്തം നിലക്കാണ് ദാവോസിലെത്തിയതെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു. മോദിയും നിരവും തമ്മില്‍ കൂടിക്കാഴ്ച നടന്നെന്ന വാര്‍ത്തയും രവിശങ്കര്‍ പ്രസാദ് നിഷേധിച്ചു. ദാവോസില്‍ മോദിയും നീരവും തമ്മിലുള്ള ചിത്രം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പുറത്തുവിട്ടത്.