ഐഎസ്‌എല്ലിൽ കേരളത്തിന് വീണ്ടും വിജയം, ഡെല്‍ഹിക്കെതിരായ രണ്ടാം മത്സരത്തില്‍ കേരളത്തിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയം. രണ്ടാം പകുതിയില്‍ അസാമാന്യമായ കളിമികവ് പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് രണ്ടുഗോളുകള്‍ തിരിച്ച് അടിക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ ഒരു ഗോളിന് ഡെല്‍ഹി മുന്നിലായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ഡെല്‍ഹി വെറും നിഴല്‍ മാത്രമായി.
എടുത്തുപറയത്തക്ക മികവ് ഇരുടീമുകളും തുടക്കത്തില്‍ പ്രകടിപ്പിച്ചിരുന്നില്ല. ആദ്യ പത്തുമിനുട്ടില്‍ ഡെല്‍ഹിക്ക് രണ്ട് കോര്‍ണറും കേരളത്തിന് ഒരു കോര്‍ണറും ലഭിച്ചു. എന്തെങ്കിലും ലക്ഷ്യം ഇരു ടീമുകള്‍ക്കും ഉള്ളതായി തോന്നിയില്ല.
പന്ത്രണ്ടാം മിനുട്ടില്‍ കാണികളെ ആവേശത്തിലാഴ്ത്തി ഹ്യൂം വലകുലുക്കിയെങ്കലും റഫറിക്ക് ഓഫ്സൈഡ് കണ്ടെത്താന്‍ പാടുപെടേണ്ടിവന്നില്ല. പെക്കൂസണ്‍ ക്രോസ് ചെയ്ത പന്ത് പ്രതിരോധത്തില്‍പ്പെട്ട് തെറിക്കുകയും മിലന്‍സിംഗ് വെടിയുണ്ടപോലെ തൊടുത്ത ഷോട്ട് ഗോളി തടഞ്ഞിടുകയുമായിരുന്നു. ഇവിടെനിന്നാണ് ഹ്യൂം പന്തെടുക്കുന്നതും വലകുലുക്കുന്നതും. ബ്ലാസ്റ്റേഴ്സിന്റെ ഒത്തൊരുമ പ്രകടമായ അവസരമായിരുന്നു ഇത്.
പിന്നീട് എതിര്‍ ഗോളിക്ക് ലഭിച്ച ഒരു പന്ത് ഓടിയെടുക്കാന്‍ വിനീത് ശ്രമിച്ചപ്പോഴും ഗോള്‍ മണത്തു. യാതൊന്നും സംഭവിച്ചില്ല. ഈ സമയെത്തെല്ലാം പൊസഷന്‍ പൂര്‍ണമായും കയ്യടക്കിയിരുന്നത് ഡെല്‍ഹിയാണ്.
ഡെല്‍ഹിയുടെ രണ്ട് ഗോളവസരങ്ങളാണ് സുഭാശിശ് തടഞ്ഞിട്ടത്. പലപ്പോഴും വേഗത്തില്‍ ഓടാന്‍ വിനീത് ബുദ്ധിമുട്ടുന്നതായി തോന്നി. പിന്നീട് അദ്ദേഹത്തിനെതിരായ ഗുരുതരമായ ഫൗള്‍ റഫറി കണ്ടില്ലെന്ന് നടിച്ചു.
പ്രശാന്ത് നന്നായി കളിച്ചുവെങ്കിലും അദ്ദേഹം കേരളത്തിന്റെ ബോക്സില്‍ അനാവശ്യമായി ഫൗള്‍ ചെയ്തതാണ് പെനാല്‍റ്റി പിറക്കാന്‍ കാരണമായത്. ഡെല്‍ഹി ഇതോടെ ലീഡ് എടുത്തു. മുപ്പത്തിയഞ്ചാം മിനുട്ടായിരുന്നു അത്. ഗോള്‍ പിറന്നതോടെ ഡെല്‍ഹിക്ക് കളിയില്‍ മുന്‍തൂക്കം ലഭിച്ചു.
ഹ്യൂം നല്‍കിയ ഒരു മികച്ച പാസ് വിനീതിന് മുതലാക്കാനായില്ല. അദ്ദേഹം ഓഫ്സൈഡിലായിരുന്നതിനാല്‍ ടച്ച് ചെയ്യാതെ വിടുകയായിരുന്നു.
ഡെല്‍ഹി ബോള്‍ പൊസഷന്‍ അപകടകരമാം വിധം കയ്യാളിയപ്പോഴെല്ലാം കേരളാ താരങ്ങള്‍ ആലസ്യത്തിലായിരുന്നു. ഹ്യൂമിന്റെ അധ്വാനം ഒന്നുകൊണ്ടുമാത്രം ലഭിച്ച ഒരവസരത്തില്‍ മിലന്‍ വീണ്ടുമൊരു മികച്ച ഷോട്ട് ഉതിര്‍ത്തുവെങ്കിലും ഡിഫ്ലക്‌ട് ചെയ്യപ്പെട്ടു. ഒരു ഗോള്‍ പിറന്നതൊഴിച്ച് യാതൊന്നുമില്ലാതെ ഒന്നാം പകുതി അങ്ങനെ അവസാനിച്ചു.
ദീപേന്ദ്രസിംഗ് നേഗി രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളത്തിലിറങ്ങി. ഇടവേളയില്‍ ശക്തിമരുന്ന് കഴിച്ചതുപോലൊരു പ്രകടനമായിരുന്നു പിന്നീട് ബ്ലാസ്റ്റേഴ്സിന്റേത്. പന്തുകള്‍ ഡെല്‍ഹി പ്രതിരോധത്തെ കീറിമുറിക്കാനാരംഭിച്ചു. ജാക്കിച്ചന്ദ് കളിയിലാദ്യമായി ഒരു നോര്‍ത്ത് ഈസ്റ്റ് കളിക്കാരന്റെ കൃത്യത പുറത്തെടുത്തു. ഗോള്‍ പോസ്റ്റിന്റെ മൂലയിലൂടെ പന്ത് വളഞ്ഞിറങ്ങി. എന്നാല്‍ ഡെല്‍ഹി ഗോളി ജീവന്‍ പണയപ്പെടുത്തി അത് തടഞ്ഞു. പിന്നിലേക്ക് ഓടി പോസ്റ്റില്‍ ഇടിച്ച് അദ്ദേഹത്തിന് പരുക്കുമുണ്ടായി.
ഇതിന് മറുവശത്തുലഭിച്ച കോര്‍ണറാണ് ഗോളിലേക്ക് വഴിതുറന്നത്. ജാക്കിച്ചന്ദ് എടുത്ത കോര്‍ണര്‍ വെടിയുണ്ടപോലെ ഗോള്‍പോസ്റ്റിലേക്ക് തിരിച്ചുവിടപ്പെട്ടു. ഗോളടിച്ച കളിക്കാരനിലേക്ക് ഏവരുടേയും ശ്രദ്ധ തിരിഞ്ഞു, അത് ദീപേന്ദ്രസിംഗായിരുന്നു. കേരളത്തിന്റെ സൂപ്പര്‍സബ്! കേരളം 1 ഡെല്‍ഹി 1.
പിന്നീട് ഇരുടീമുകളും രണ്ട് മികച്ച ഹെഡ്ഡിംഗുകളില്‍നിന്ന് രക്ഷപ്പെട്ടു. കേരളത്തിന്റെ ആക്രമണം ഇത്തവണയും ദീപേന്ദ്രസിംഗ് വഴിയായിരുന്നു. വെറും 19 വയസുകാരനായ സിംഗ് ഒരു ഡെല്‍ഹി പ്രതിരോധത്തിന് ഒരവസരത്തിലും പിടികൊടുത്തില്ല.
സികെ വിനീത് പരുക്കിന്റെ പല ലക്ഷണങ്ങളും കാട്ടുകയും നിരന്തരം ഫൗളിന് ഇരയാക്കപ്പെടുകയും ചെയ്തു. പ്രശാന്തും മടുപ്പ് പ്രകടിപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ 20 മിനുട്ടില്‍ മുന്നേറ്റം നടത്തിയിട്ടും കേരളത്തിന്റെ പൊസഷന്‍ വെറും 31% മാത്രമായിരുന്നു.
അങ്ങനെ 65 മിനുട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ പ്രശാന്ത് പിന്‍വലിക്കപ്പെട്ടു. പകരമെത്തിയത് കേരളം കാത്തിരുന്നതാരം, ഐസ് ലാഡ് കളിക്കാരന്‍ ഗുഡ് ജോണ്‍. വന്നപാടെയുമണ്ടായി ഒരു ഷോട്ട്. ഒന്നാന്തരം ഫസ്റ്റ്ടച്ചിലൂടെ ഒരുഗ്രന്‍ ഷോട്ട്. എന്നാല്‍ അത് പ്രതിരോധം ഒരുവിധത്തില്‍ തടഞ്ഞു. ഇതിലൂടെ കിട്ടിയ കോര്‍ണര്‍ കേരളം അനുകൂല സാഹചര്യത്തിലും മുതലാക്കിയില്ല.
ക്ഷീണം പ്രകടിപ്പിച്ച സികെ വിനീതിന് പകരം ലോകെന്‍ കളത്തിലെത്തി. എഴുപത്തിനാലാം മിനുട്ടില്‍ ദിപേന്ദ്ര സിംഗ് എതിര്‍ ബോക്സില്‍ ക്രൂരമായ ഫൗളിന് ഇരയായി. പെനാല്‍റ്റി! ആരാധകര്‍ ഗോളിനായി ആര്‍പ്പുവിളിച്ചപ്പോള്‍ സമ്മര്‍ദ്ദത്തില്‍ നിന്നുകൊണ്ട് ഹ്യൂം കടമ ഏറ്റെടുത്തു. ഗ്യാലറി നിശബ്ദമായി. ഹ്യൂം അതി വിദഗ്ധമായി പെനാല്‍റ്റിയെടുത്തു. ഹ്യൂമിന് പിഴച്ചില്ല. സ്റ്റേഡിയം വിറകൊണ്ടു. കളിയില്‍ ആദ്യമായി ഒരു മനുഷ്യന്റെ മുഖത്തേക്ക് ക്യാമറ നീണ്ടു, സച്ചിന്‍! കേരളം ജയിക്കുന്ന കളികള്‍ മുന്‍കൂട്ടിയറിയുന്നതുപോലെ സ്റ്റേഡിയത്തില്‍ എത്താറുള്ള ക്രിക്കറ്റ് ദൈവം. ഇതോടെ സ്റ്റേഡിയത്തിലെ ആരവം ഇരട്ടിയായി. രണ്ടാം ഗോളില്‍ ആരാധകര്‍ ആഹ്ലാദത്തിന്റെ അലകള്‍ തീര്‍ത്തു. കേരളം 2, ഡെല്‍ഹി 1.
സികെ വിനീതിന് പകരമെത്തിയ ലോകെന്‍ വലതുവശത്തും ദീപേന്ദ്രസിംഗ് ഇടതുവശത്തും ആക്രമണം അഴിച്ചുവിട്ടു. എങ്ങനെയാണ് വിങ്ങുകളില്‍ കളിക്കേണ്ടത് എന്ന് ഇരുകളിക്കാരും കാണിച്ചുതന്നു. ഗുഡ്ജോണ്‍ മിന്നുന്ന സ്കില്‍സ് കാഴ്ച്ചവച്ചു. മൂന്ന് ഷോട്ട് ഓണ്‍ ടാര്‍ഗറ്റുകള്‍ അദ്ദേഹം നേടി. ഹ്യൂം ഒരു ഒറ്റയാനെപ്പോലെ മൈതാനത്ത് എതിര്‍ കളിക്കാര്‍ക്ക് നാശഷ്ടങ്ങള്‍ തീര്‍ത്ത് വിഹരിച്ചു. ഡെല്‍ഹിയുടെ ഗോളി ഒരു ഇരയായി മാറി.
അവസാന നിമിഷങ്ങളില്‍ കേരളാ താരങ്ങള്‍ സമയം കളയുന്നുവെന്ന് ഡെല്‍ഹിയുടെ താരങ്ങള്‍ പരാതിപ്പെട്ടതിനേത്തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായി. എന്നാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഇരുഭാഗത്തും പിന്നീട് സൃഷ്ടിക്കപ്പെട്ടില്ല.
കളിയവസാനിച്ചപ്പോള്‍ ആദ്യമായി ഷോട്ട് ഓണ്‍ ടാര്‍ഗറ്റുകള്‍ കേരളത്തിന്റേത് എതിരാളികളുടേതിനേക്കാള്‍ കൂടുതലായി കാണപ്പെട്ടു. കേരളത്തിന് 5ഉം ഡെല്‍ഹിക്ക് 4ഉം. രണ്ടാം പകുതിയില്‍ കേരളമാണ് ആധിപത്യം പുലര്‍ത്തിയത്. കേരളം 10 ഫൗളുകള്‍ ചെയ്തപ്പോള്‍ ഡെല്‍ഹി കേരളാ താരങ്ങളെ 17 തവണയാണ