തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വർധിച്ചേക്കും പുതിയ നിരക്കുകൾ ഇങ്ങനെ . ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴില്‍നിന്ന് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറിേന്റത് 10 രൂപയില്‍നിന്ന് 11 ആയും എക്സിക്യൂട്ടിവ്, സൂപ്പര്‍ ഫാസ്റ്റ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും സൂപ്പര്‍ ഡീലക്സ് നിരക്ക് 20ല്‍നിന്ന് 22 രൂപയായും ഹൈടെക്, ലക്ഷ്വറി ബസുകളുടെ നിരക്ക് 40ല്‍നിന്ന് 44 ആയും വോള്‍വോ നിരക്ക് 40ല്‍നിന്ന് 45 ആയും ഉയര്‍ത്താനാണ് ധാരണ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം നിരക്ക് വര്‍ധനയില്‍ തീരുമാനമെടുത്തേക്കും.
ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ശിപാര്‍ശ പ്രകാരം കിലോമീറ്റര്‍ ചാര്‍ജിലും നേരിയ വര്‍ധനയുണ്ടാകും. ഓര്‍ഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാകും. സിറ്റി ഫാസ്റ്റിന് 68 പൈസയില്‍നിന്ന് 75 പൈസയാകും. സൂപ്പര്‍ ഫാസ്റ്റിന് 77 പൈസയില്‍നിന്ന് 85 പൈസയായും സൂപ്പര്‍ ഡീലക്സിന് 90 പൈസയില്‍നിന്ന് ഒരു രൂപയായും ഹൈടെക്- ലക്ഷ്വറി ബസുകള്‍ക്ക് 1.10 രൂപയില്‍നിന്ന് 1.20 രൂപയായും വോള്‍വോക്ക് 1.30ല്‍നിന്ന് 1.45 രൂപയായുമാകും ഉയരുക. വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് എല്‍.ഡി.എഫ് തീരുമാനം. എന്നാല്‍, വിദ്യാര്‍ഥികളുടെ നിരക്കിലും വര്‍ധന വന്നേക്കും. 2014ലാണ് അവസാനമായി ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്.
മിനിമം നിരക്ക് 10 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക് നീങ്ങുന്ന സാഹചര്യവും കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധിയും പരിഗണിച്ചാണ് നിരക്ക് വര്‍ധനക്ക് മുന്നണി അംഗീകാരം നല്‍കിയത്. ശിപാര്‍ശയുടെ വിശദാംശങ്ങള്‍ മന്ത്രി എ.കെ. ശശീന്ദ്രനാണ് മുന്നണി യോഗത്തില്‍ അവതരിപ്പിച്ചത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശകളും മന്ത്രി വിവരിച്ചു. മുക്കാല്‍ മണിക്കൂര്‍ നീണ്ട യോഗം ബസ്ചാര്‍ജ് വര്‍ധനയെന്ന ഒറ്റ അജണ്ട മാത്രമേ ചര്‍ച്ച ചെയ്തുള്ളൂവെന്ന് മുന്നണി വൃത്തങ്ങള്‍ പറഞ്ഞു. യോഗം ആരംഭിച്ചശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. സ്വകാര്യ ബസുടമകള്‍ മുന്നോട്ട് െവച്ച മിനിമം നിരക്ക് 10 രൂപയെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. ജനങ്ങളുടെ മേല്‍ അധികഭാരം പാടില്ലെന്നും മുന്നണി നേതൃത്വം അഭിപ്രായപ്പെട്ടു.
നേരത്തേ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സമരരംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ച ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ അവര്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നു. നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാെണന്ന് മുഖ്യമന്ത്രി നിയമസഭയിലുള്‍പ്പെടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് നിരക്കില്‍ നേരിയ വര്‍ധന വരുത്താന്‍ എല്‍.ഡി.എഫ് ശിപാര്‍ശ െചയ്തത്.