തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതക പ്രതി കേദല്‍ ജീന്‍സണ്‍ രാജയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവെ ഇന്നലെയാണ് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കേദലിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായ കേദലിനെ ഇന്നലെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങുകയായിരുന്നു.
കേദലിന്റെ ചികിത്സയെ സംബന്ധിച്ച് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് രാവിലെ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മെഡിസിന്‍ വകുപ്പ് മേധാവി ഡോ.രവികുമാര്‍ കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കേദലിന് വിദഗ്ദ ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ല. 24 മണിക്കൂറിന് ശേഷമേ മറ്റ് പരിശോധനാ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് തുടര്‍ ചികിത്സ നടക്കുന്നത്. ഇത് തുടരുവാനും യോഗം തീരുമാനിച്ചു. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും.
മാതാപിതാക്കളേയും ബന്ധുവായ സഹോദരിയേയും ബന്ധുവായ സ്ത്രീയേയും കൊലപ്പെടുത്തിയ കേദലിനെ കഴിഞ്ഞ ജൂലൈ 18നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന കേദലിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ വച്ച് ആദ്യമായാണ് ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു