മധുവിന് വേണ്ടി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസം ; മധുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയെന്നു കുമ്മനം ;

home-slider kerala

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ സംസ്ഥാന സര്‍ക്കാരിന് കുറ്റകരമായ പങ്കുണ്ടെന്ന് ആരോപിച്ച്‌ എന്‍.ഡി.എ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ 24 മണിക്കൂര്‍ സെക്രട്ടറിയേറ്റിനു മുന്നിൽ ഉപവാസം തുടങ്ങി.. പട്ടിക വര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യപ്രസിഡന്റും ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തര മന്ത്രിയുമായ റാം വിചാര്‍ നേതാം എം.പി ഉപവാസം ഉദ്ഘാടനം ചെയ്തു. ഒ.രാജഗോപാല്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിനിന്ന് മധുവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ഉപവാസം ആരംഭിച്ചത്

 

ജെ.ആര്‍.എസ് ചെയര്‍മാന്‍ സി.കെ.ജാനു അദ്ധ്യക്ഷത വഹിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ആദിവാസികളെ നക്സലൈറ്റുകളെന്നും തീവ്രവാദികളെന്നും മുദ്രകുത്തരുതെന്ന് സി.കെ. ജാനു പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനു വേണ്ടി കോടിക്കണക്കിന് രൂപയാണ് വിനിയോഗിക്കുന്നത്. ആദിവാസികള്‍ പട്ടിണിയിലും. ഇവരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്ന തുക ആദിവാസികള്‍ക്ക് നേരിട്ട് കൊടുത്തിരുന്നുവെങ്കില്‍ അവര്‍ കോടീശ്വരന്‍മാരാകുമെന്ന് സി.കെ.ജാനു പറഞ്ഞു. കാട്ടില്‍ നിന്ന് തടികടത്തുന്നവനും, ആനക്കൊമ്ബ് മോഷ്ടിക്കുന്നവനും സമൂഹത്തില്‍ സൈ്വരമായി വിഹരിക്കുമ്ബോള്‍ വിശന്ന് വലയുന്നവനെ അടിച്ചുകൊല്ലുന്ന രീതിയാണ് നടന്നുവരുന്നത്. മന്ത്രി എ.കെ ബാലന്‍ രാജിവയ്ക്കണമെന്നും ജാനു ആവശ്യപ്പെട്ടു.

കേരളം പേരുകേട്ട സംസ്ഥാനമാണെങ്കിലും ഭരണാധികാരികളുടെ പിടിപ്പുകേടു കാരണം വിശന്ന് വലഞ്ഞ് അരിയെടുത്തവനെ അടിച്ചു കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിയെന്ന് റാംവിചാര്‍ നേതാം പറഞ്ഞു. പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് മധുവിന്റെ മരണം പുറത്തറിഞ്ഞത്. അല്ലെങ്കില്‍ അട്ടപ്പാടിയില്‍ നടന്ന മറ്റ് മരണങ്ങളെപ്പോലെ അസ്വാഭിവിക മരണമാകുമായിരുന്നു. കോടിക്കണക്കിന് രുപയാണ് ആദിവാസി ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മധുവിന്റെ മരണം ലോകസഭയും രാജ്യസഭയും ചര്‍ച്ച ചെയ്യണമെന്നും റാം വിചാര്‍ നേതാം ആവശ്യപ്പെട്ടു.

മനസാക്ഷി ഒട്ടുമില്ലാത്ത മേലാളന്മാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മധുവിന്റെ വീട്ടില്‍ പോകാനോ മോര്‍ച്ചറിയില്‍ പോയി മൃതദേഹം കാണാനോ മുഖ്യമന്ത്രികൂട്ടാക്കിയില്ല. ആദിവാസി ക്ഷേമത്തിനു നല്‍കുന്ന പണം മുഴുവന്‍ കൊള്ളയടിക്കുന്നു. ആ പണം തട്ടിയെടുക്കുന്ന തമ്ബ്രാക്കന്‍മാരുടെ ഗുരുവാണ് പിണറായി വിജയന്‍. കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ചോരക്കറ പുരളുന്ന മണ്ണാണ് എങ്ങും. വസ്തുവില്‍ കൊടികുത്തി അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയല്ല വേണ്ടത്. ഗര്‍ഭിണിയെ വരെ സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചവുട്ടി പിഞ്ചുകുഞ്ഞിനെ കൊല്ലുന്നു. സാമൂഹിക പരിഷ്കര്‍ത്തക്കള്‍ കേരളത്തിനു വേണ്ടി ഒഴുക്കിയ വിയര്‍പ്പ് വെറുതെയായെന്നും കുമ്മനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *