ചെങ്ങാലൂരില്‍ ഭാര്യ ജീതുവിനെ തീവെച്ചു കൊന്ന ശേഷം ഒളിവില്‍ പോയ ഭർത്താവായ വിരാജ് പിടിയില്‍.മുംബൈയില്‍ നിന്നാണ് വിരാജിനെ പിടികൂടിയത്. പുതുക്കാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇയാള്‍ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. യുവതിയെ ചുട്ടുകൊന്ന സംഭവത്തില്‍ നാട്ടുകാര്‍ തെറ്റുകാരല്ലെന്ന് എസ് പി യതീഷ് ചന്ദ്ര പ്രതികരിച്ചു. പ്രതിയെ രക്ഷപെടാന്‍ നാട്ടുകാര്‍ സഹായിച്ചെന്ന വാദം പൊലീസ് തള്ളിയിരുന്നു. വിരാജ് തന്റെ ബാഗില്‍ സൂക്ഷിച്ച ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
കൊലപാതകം തികച്ചും ആസൂത്രിതമായിരുന്നു എന്ന് വെളിവാക്കുന്നതാണ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ്. സംഭവം നടന്ന സ്ഥലത്ത് വിരാജ് ഉപേക്ഷിച്ചതായിരുന്നു ഈ ബാഗ്. ജീതു തന്നെ ചതിച്ചുവെന്നും അവള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും വിരാജ് കുറിപ്പില്‍ എഴുതിയിട്ടുള്ളതായി പുതുക്കാട് പൊലീസ് പറഞ്ഞു. ജീതു മൂലം തനിക്ക് വലിയ സാമ്ബത്തിക ബാധ്യതകള്‍ വന്നുവെന്നും താനീ ലോകം വിടുകയാണെന്നും വിരാജിന്റെ കുറിപ്പിലുണ്ട്. തന്റെ കുടുംബത്തോടും അയല്‍ക്കാരോടും വിരാജ് മാപ്പപേക്ഷിക്കുന്നുമുണ്ട്. വിരാജിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ജീതുവിനെ വിരാജ് മറ്റൊരാളുടെ കൂടെ കണ്ടതിനു ശേഷമാണ് ഇരുവരുടെയും ബന്ധം വഷളായതെന്ന് പൊലീസ് പറയുന്നു. ഒരു മാസം മുമ്ബാണ് ഇത് സംഭവിച്ചത്. അന്ന് ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയും പരസ്പര സമ്മതത്തോടെ പിരിയാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. ഈ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കൊല നടന്നത്. കുടുംബശ്രീ യോഗത്തിലേക്ക് ജീതുവിനേയും അച്ഛനേയും വിളിച്ചു വരുത്തുകയായിരുന്നു. സിപിഎം അനുഭാവിയായ വിരാജിന് കുടുംബശ്രീയുമായി അടുത്ത ബന്ധമുണ്ട്. കുടുംബശ്രീയിലെ ചിലരും വിരാജും ചേര്‍ന്നായിരുന്നു ജീതുവിനേയും അച്ഛനേയും അവിടെ എത്തിച്ചത്. എന്നാല്‍ ഇവരെയൊക്കെ രക്ഷിക്കാനാണ് പൊലീസ് ശ്രമം.
സിപിഎം കൗണ്‍സിലറുടെ മുന്നിലിട്ടായിരുന്നു കൊല. എന്നാല്‍ അതൊന്നും അന്വേഷണത്തിന്റെ ഭാഗമാക്കി പൊലീസ് മാറ്റില്ലെന്ന സൂചനയാണ് യതീഷ് ചന്ദ്രയുടെ വാക്കുകളില്‍ ഉള്ളത്. ആത്മഹത്യാകുറിപ്പോടെ തന്നെ കൊലപാതകം ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വ്യക്തമായി കഴിഞ്ഞു. സംഭവത്തില്‍ നാട്ടുകാര്‍ കാഴ്ചക്കാരായി നോക്കിനിന്നിട്ടില്ലെന്ന് വിശദീകരണം. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയപ്പോള്‍ ആരും തടഞ്ഞില്ലെന്നും, എല്ലാവരും നോക്കിനിന്നെന്നും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പ്രദേശത്തെ പഞ്ചായത്തംഗം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി എസ് പിയും എത്തിയത്. നേരത്തെ വരാപ്പുഴയിലെ കസ്റ്റഡി മരണത്തിലും പൊലീസിന് എസ് പിയായിരുന്ന എവി ജോര്‍ജ് ക്ലീന്‍ ചിറ്റ് കൊടുത്തിരുന്നു.
കുടുംബശ്രീ യോഗത്തിനിടെയായിരുന്നു വിരാജ് എന്നയാള്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവസമയത്ത് സ്ത്രീകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഭയാനകമായ രംഗങ്ങള്‍ കണ്ട് സ്ത്രീകളെല്ലാം ശരിക്കും പകച്ചുപോയി. ഇതുകൊണ്ടാണ് ആര്‍ക്കും ഇടപെടാന്‍ കഴിയാതിരുന്നതെന്നും, ആരും കാഴ്ചക്കാരായി നിന്നിട്ടില്ലെന്നും പുതുക്കാട് പഞ്ചായത്തംഗമായ ഗീത സുകുമാരന്‍ പറഞ്ഞു. എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് അവിടെ ഉണ്ടായിരുന്നത്. എല്ലാവരും സിപിഎമ്മുകാരാണ്. ഇവര്‍ തന്ത്രപരമായി വായ്പ സംബന്ധിച്ച വിഷയം പറഞ്ഞു തീര്‍ക്കാന്‍ വിജുവിനെ വിളിച്ചു വരുത്തുകയായിരുന്നു. കടം തീര്‍ക്കാനുള്ള മോഹത്തിലാണ് അച്ഛനുമായി യുവതി എത്തിയത്. അപ്പോഴാണ് അക്രമം നടന്നത്. അതുകൊണ്ട് തന്നെ കുടുംബശ്രീയിലെ ചിലരും ഗൂഡോലോചനയുടെ ഭാഗമാണെന്നാണ് ആരോപണം.
തൃശൂര്‍ കുണ്ടുകടവിലാണ് ചെങ്ങാലൂര്‍ സ്വദേശിനിയായ ജീതു(29)വിനെ ഭര്‍ത്താവ് വിരാജ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. കുടുംബശ്രീ യോഗത്തിനിടെയായിരുന്നു സംഭവം. ദേഹമാസകലം മാരകമായി പൊള്ളലേറ്റ ജീതുവിനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണപ്പെട്ടു. ഇതോടെയാണ് നാടിനെ നടുക്കിയ അരുംകൊലയെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവിനെ കുടുംബശ്രീ ഭാരവാഹികളാണ് ഞായറാഴ്ച കുണ്ടുകടവിലേക്ക് വിളിച്ചുവരുത്തിയത്. ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നതിനിടെ കുടുംബശ്രീ മുഖേന ജീതു വായ്പ എടുത്തിരുന്നു. ഈ വായ്പയുടെ കുടിശിക മുടങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായിരുന്നു ജീതുവിനെ കുടുംബശ്രീ യോഗത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വായ്പയുടെ കുടിശിക അടച്ചുതീര്‍ത്ത് മടങ്ങുന്നതിനിടെയായിരുന്നു ഭര്‍ത്താവ് വിരാജ് ജീതുവിനെ ആക്രമിച്ചത്. ജീതുവിന്റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച ശേഷം ഇയാള്‍ തീകൊളുത്തുകയായിരുന്നു.
ജീതുവിനെ തീകൊളുത്തിയ ശേഷം വിരാജ് സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ഇതുവരെയും ഇയാളെ പിടികൂടാനായിട്ടില്ല. അതേസമയം, കുടുംബശ്രീ ഭാരവാഹികളും പഞ്ചായത്തംഗവും നോക്കിനില്‍ക്കെയാണ് മകള്‍ ആക്രമിക്കപ്പെട്ടതെന്ന് ജീതുവിന്റെ പിതാവ് ആരോപിച്ചിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ടിട്ട് ആരും തടഞ്ഞില്ലെന്നും, ശരീരമാസകലം പൊള്ളലേറ്റ മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആരും സഹായിച്ചില്ലെന്നും പിതാവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. വിരാജ്-ജീതു ദമ്ബതികള്‍ നിയമപരമായി വിവാഹമോചനം നേടാനിരിക്കെയാണ് ജീതുവിന് നേരെ ആക്രമണമുണ്ടായത്.
ദാമ്ബത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കാരണം വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതിനിടെ യായിരുന്നു അതിദാരുണമായ സംഭവമുണ്ടായത്. വിവാഹമോചനത്തിന് ഒരുങ്ങിയിട്ടും ജീതുവും വിരാജും തമ്മില്‍ കാര്യമായ വഴക്കോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും പറഞ്ഞത്.