അഹമ്മദാബാദ്: അഹമ്മദാബാദിലെ നരോദാ ഗാമിലും നരോദ്യാ പാട്യയിൽ 36 സ്ത്രീകളും 35 ശിശുക്കളുമടക്കം 97 പേരെ കൊന്ന് കശാപ്പ് ചെയ്ത അയ്യായിരത്തോളം വരുന്ന ഒരു കാപാലികക്കൂട്ടത്തിന് നിര്‍ദ്ദേശങ്ങളും കല്പനകളും നടത്തി കൊടുത്തുവെന്നായിരുന്നു മായാ കോട്‌നാനിക്കെതിരായ കുറ്റം. അതില്‍നിന്നുമാണ് ഇന്ന് അഹമ്മദാബാദ് ഹൈക്കോടതി കുറ്റവിമുക്‌തയാക്കിയത്.
2002 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണ് ഗുജറാത്തിലെ നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. അയ്യായിരത്തോളം വരുന്ന വന്‍ ജനക്കൂട്ടം
സ്ഥലത്തെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് നടന്ന കലാപത്തില്‍ നരോദ്യ പാട്യയില്‍ ന്യൂനപക്ഷ സമുദായാംഗങ്ങളായ 96 പേര് അതിക്രൂരമായി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ വിശ്വസ്‌തയും ഗൈനക്കോളജിസ്‌റ്റുമായ മായ കോട്നാനി വനിതശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ വംശഹത്യക്ക് നേതൃത്വം കൊടുത്തത്. കൂട്ടക്കൊല അന്വേഷിച്ച നാനാവതി കമ്മീഷനില്‍ അത് തെളിയിക്കപ്പെട്ടതുമായിരുന്നു. കൂട്ടക്കശാപ്പ് നടക്കുമ്ബോള്‍ അവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും മുഖ്യമന്ത്രിയുമായിട്ടുപോലും അവര്‍ ആശയവിനിമയം ചെയ്തിരുന്നുവെന്നും ഫോണ്‍ റിക്കാര്‍ഡുകളില്‍നിന്ന് തെളിഞ്ഞതാണ്. ആയുധങ്ങളെടുത്തുകൊടുത്തും തോക്കില്‍നിന്ന് വെടിയുതിര്‍ത്തും അവര്‍ ആള്‍ക്കൂട്ടത്തിനിടയിലുണ്ടായിരുന്നുവെന്നതിനും ദൃക്‌സാക്ഷിമൊഴികളുണ്ടായിരുന്നു. എന്നാല്‍ ആ രേഖകളൊക്കെ പിന്നീട് നശിപ്പിക്കപ്പെട്ടു.
കേസ് പിന്നീട് വിചാരണയ്‌ക്ക് വന്നപ്പോള്‍ മായാ കോട്‌നാനിക്ക് വേണ്ടി സാക്ഷി പറയാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ നേരിട്ടെത്തി. സാക്ഷി പറയാനായി അഹമ്മദാബാദിലെ പ്രത്യേക കോടതി അനുവദിച്ച 14 പേരില്‍ ഒരാളായിരുന്നു അമിത് ഷാ. കേസില്‍ വിഎച്ച്‌പി നോതാവ് ജയ്ദീപ് പട്ടേലും ബജ്‌റംഗ് ദളിന്റെ ബാബു ബജ്‌റംഗിയും അടക്കം 70 പ്രതികളാണ് ഉണ്ടായിരുന്നത്.ഇതില്‍ ബാബു ബജ്‌റംഗിയീടെ ശിക്ഷ കോടതി ഇന്ന് ശരിവെച്ചു.