പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. . കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു . സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്ക് നിര്‍ദേശം നല്‍കി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.
കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ മോഷണ കുറ്റം ആരോപിച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് .തുടര്‍ന്ന് മധുവിനെ പൊലീസിന് കൈമാറി. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അഗളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മധു മരണപെട്ടു.
മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് അറിയിച്ചു . മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു ഉണ്ടായിരുന്നത് . ഇത് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം.
മധുവിന്റെ ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. മര്‍ദ്ദിക്കുന്നത് പശ്ചാത്തലമാക്കി സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെയും രൂക്ഷവിമര്‍ശനമുണ്ട് .