ന്യൂഡല്‍ഹി: നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്റ്റേ ഒാര്‍ഡറുകള്‍ക്ക് ആറുമാസത്തെ കാലാവധി സുപ്രീംകോടതി നിശ്ചയിച്ചു. കോടതി സ്റ്റേ മൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരമുണ്ടാകാന്‍ ഇൗ വിധി സഹായകമാവും.
നിലവില്‍ കോടതി സ്റ്റേ മൂലം നിയമ നടപടികള്‍ നിര്‍ത്തിവെച്ച എല്ലാ കേസുകളും ആറുമാസത്തിനു ശേഷം പുനരാരംഭിക്കാമെന്ന് കോടതി വിധിച്ചു. ആറുമാസത്തിലേക്കാള്‍ കൂടുതല്‍ ദിവസം സ്റ്റേ വേണമെന്ന് ജഡ്ജി കരുതുന്ന കേസുകളിലെ വിധിയില്‍ സ്റ്റേ നീട്ടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ഈ വിധിയിൽ വ്യക്തമാക്കുന്നു. കോടതികള്‍ ഇനി മുതല്‍ നല്‍കുന്ന സ്റ്റേ ഉത്തരവുകള്‍ക്കും വിധി ബാധകമാകും. സ്റ്റേ ആറുമാസത്തിലധികം നീട്ടണമെങ്കില്‍ എല്ലാ കരണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സ്പീക്കിങ്ങ് ഒാര്‍ഡര്‍ പുറപ്പെടുവിക്കണമെന്നും വിധിയില്‍ പറഞ്ഞു . സ്പീക്കിങ്ങ് ഒാര്‍ഡറില്‍ കേസ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനേക്കാള്‍ സ്റ്റേ നീട്ടുകയാണ് പ്രധാനമെന്ന് വ്യക്തമാക്കാന്‍ സാധിക്കണം. കേസിന്റെ പ്രത്യേക സ്വഭാവവും വിധിയില്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
രണ്ട് ദശകം മുമ്പ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി റോഡ് നിര്‍മാണത്തിലെ അഴിമതിയുടെ കേസ് പരിഗണിച്ചപ്പോഴാണ് ബെഞ്ച് സ്റ്റേക്ക് കാലാവധി നിശ്ചയിച്ച് വിധി പുറപ്പെടുവിച്ചത്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഹൈകോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. പിന്നീട് 2013ലാണ് കേസ് സുപ്രീംകോടതിയിലെത്തുന്നത്.
2016ല്‍ നിയമ മന്ത്രാലയത്തിന്റെ പഠന കമീഷന്‍ സ്റ്റേ ഒാര്‍ഡറുകള്‍ കേസുകളുടെ വാദം തുടരുന്നത് വര്‍ഷങ്ങളോളം തടയുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാന് സ്റ്റേക്ക് കാലാവധി നിശ്ചയിച്ചത്.